അവള്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാല്‍ മതി, ഭാര്യക്കായി നെഞ്ച് പൊട്ടി ശ്രീനാഥ്

കൊച്ചി: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് അവർ സ്നേഹത്തിൽ ഒന്നിച്ചു. വിവാഹിതരായി. എന്നാൽ പകയും വൈരാഗ്യവും നിറഞ്ഞ ശിവകാമിയുടെ പിതാവ് മകളേ പോലും വേട്ടയാടി. കോടതി ഒന്നിച്ച് താമസിക്കാൻ അനുവദിച്ച ശേഷം അവർ കാറിൽ കയറി വീട്ടിലേക്ക് പോയ വഴി ശിവകാമിയുടെ പിതാവും ഗുണ്ടകളും ശ്രീനാഥിന്റെയും ശിവകാമിയുടെയും ജീവിതം തകർത്തു. അവനിൽ നിന്നും അവളേ വേർപെടുത്തി. ഇപ്പോൾ കേൾക്കുന്നത് അവളുടെ പിതാവ് അവളേ കൊന്നിട്ടുണ്ടാകും എന്നാണ്‌…പ്രണയത്തിനു നല്കുന്ന കൊടിയ ശിക്ഷകൾ ഒരു കെവിനിൽ അവസാനിക്കാത്ത കേരളം.

പലപ്പോഴും പ്രണയ ബന്ധങ്ങള്‍ പല വിഷയങ്ങളും ഉണ്ടാക്കാറുണ്ട്. കോടതിയാണ് പല കമിതാക്കള്‍ക്കും പുതു ജീവിതം നല്‍കുന്നത്. ഇത്തരത്തില്‍ തന്നെയായിരുന്നു ശ്രീനാഥിന്റെയും ശിവകാമിയുടെയും ജീവിതം. ശ്രീനാഥിനൊപ്പം ജീവിക്കാന്‍ ശിവകാമിക്ക് കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറില്‍ പോകവെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ ഗുണ്ടാ സംഘം ആക്രമിക്കുകയും ശിവകാമിയുടെ പിതാവ് അയച്ച സംഘം ശ്രീനാഥിനെയും മറ്റുള്ളവരെയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ശിവകാമിയെ തട്ടിക്കൊണ്ടുപോയി. എറണാകുളം കോലഞ്ചേരിയില്‍ രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി എഫ് ഐ ആര്‍ ഇട്ട് 20 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഭാര്യയെ അവരുടെ പിതാവ് കൊന്നിട്ടുണ്ടാകും എന്നാണ് കോലഞ്ചേരിയില്‍ നിന്നെത്തിയ അയല്‍വാസികളില്‍ ഒരാള്‍ ശ്രീനാഥിനോട് പറഞ്ഞത്. ഇപ്പോള്‍ ഭാര്യയെ കണ്ടെത്തി തരണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് കാത്തിരിക്കുകയാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ ശ്രീനാഥ്. ബംഗളൂരുവില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നതിന് ഇടെയായിരുന്നു നാല് വര്‍ഷം മുമ്പ് ബിഎഎംസ് വിദ്യാര്‍ത്ഥിനിയായ കോലഞ്ചേരി വടയമ്പാട് സ്വദേശിനിയായ ശിവകാമിയുമായി പ്രണയത്തിലായത്.

ഇതിനിടെ ശിവകാമിക്ക് വീട്ടില്‍ വിവാഹാലോചനകള്‍ എത്തി തുടങ്ങി. ഇതോടെ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും വിവാഹം ചെയ്യണമെന്നും ശിവകാമി നിര്‍ബന്ധിച്ചുവെന്ന് ശ്രീനാഥ് പറയുന്നു. ഇതെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും നാട്ടില്‍ എത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ജൂലൈ ഏഴിന് ശിവകാമി വീട്ടില്‍ നിന്നും ശ്രീനാഥിനൊപ്പമിറങ്ങി. അമ്പലപ്പുഴയിലെ ദേവീ ക്ഷേത്രത്തില്‍ എത്തി വിവാഹം നടത്തി. തുടര്‍ന്ന് മാതാപിതാക്കളെ ശിവകാമി തന്നെ ഫോണ്‍ ചെയ്തു. സ്‌നേഹത്തോടെ തന്നെയായിരുന്നു വീട്ടുകാര്‍ പെരുമാറിയത്. തുടര്‍ന്ന് സ്ഥലവും വീടും എല്ലാം ശിവകാമിയില്‍ നിന്നും ചോദിച്ചറിഞ്ഞു. വൈകുന്നേരത്തോടെ അവര്‍ അമ്പലപ്പുഴയിലെ ശ്രീനാഥിന്റെ വീട്ടിലെത്തി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുനയിപ്പിച്ച് ശിവകാമിയെ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബലമായി കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. നാട്ടുകാരും മറ്റും ഇടപെട്ടതോടെ ആ ശ്രമം ശിവകാമിയുടെ വീട്ടുകാര്‍ ഉപേക്ഷിച്ചു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി ശിവകാമിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. വിവാഹ ശേഷം മൂന്നാം ദിവസം പോലീസ് വിളിച്ചതനുസരിച്ച് ശ്രീനാഥ് ശിവകാമിയുമായി കോലഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി. മിസിങ് കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടി വന്നു. കോലഞ്ചേരി കോടതിയിലെത്തിച്ച് പെണ്‍കുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിക്കുകയും ചെയ്തതു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയെ യുവാവിനൊപ്പം വീട്ടിലേക്ക് തിരിച്ചു.

ശിവകാമിയുമായി ശ്രീനാഥ് നാട്ടിലേക്ക് തിരിക്കെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ നാല് കാറുകളിലായി പിന്തുടര്‍ന്ന് എത്തിയ ഗുണ്ടസംഘം ഇവരുടെ കാര്‍ തടഞ്ഞു. തുടര്‍ന്ന് തന്നെ കാറില്‍ നിന്നും വലിച്ചിറക്കി ഒപ്പമുണ്ടായിരുന്നവരെ മര്‍ദിച്ചു. തര്‍ക്കത്തിനിടെ ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്ന് ശ്രീനാഥ് പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോള്‍ ഒരു ഫയല്‍ പൊലീസ് എടുത്തു കാണിച്ചു. ഇതെല്ലാം അയാള്‍ക്കെതിരെയുള്ള പരാതികളാണ്. ഗുണ്ടാപ്പിരിവു മുതല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം. ഇതിനിടെ കഴിഞ്ഞ 23നാണ് കോലഞ്ചേരിയില്‍ നിന്നെത്തിയ ഒരാള്‍ ‘മകളെ അയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകും’ എന്ന് അറിയിക്കുന്നത്. ഇതോടെ ഭയന്ന് വീണ്ടും കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. ഹേബിയസ് കോര്‍പ്പസിന്റെ കാര്യം സംസാരിച്ചപ്പോള്‍ വക്കീല്‍ ഉഴപ്പുകയാണെന്നു തോന്നി.

ഒരാളെ കാണാതായെന്ന പരാതിയില്‍ രണ്ടാഴ്ചയായിട്ടും കോടതി ഹിയറിങ് വച്ചില്ലെന്നതാണ് അങ്ങനെയൊരു സംശയത്തിനു കാരണം. മറ്റൊരു അഭിഭാഷകനു വക്കാലത്ത് നല്‍കി. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നല്‍കില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞതിനാല്‍ അവള്‍ എന്റെ ഭാര്യ തന്നെയാണ്. എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്നാണ് ആവശ്യം. ഈ സമയം കൊണ്ട് മനസ്സ് മാറ്റി അവളെ തന്നില്‍നിന്ന് അകറ്റാനാണ് ശ്രമമെങ്കില്‍ അത് അവള്‍ തന്നെ നേരിട്ടു പറയണം. അവള്‍ എവിടെ ആയിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും അറിഞ്ഞാല്‍ മതി. എത്ര കാലം വേണമെങ്കിലും അവള്‍ക്കായി കാത്തിരിക്കാന്‍ തയാറാണ്.- ശ്രീനാഥ് പറയുന്നു