സംസ്ഥാനത്ത് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമൃദ്ധമായ അത്താഴവിരുന്ന് ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് വിഭവ സമൃദ്ധമായ അത്താഴവിരുന്ന് നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍ . തലസ്ഥാനത്തെ എം.എ. യൂസഫലിയുടെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്ത് റീജന്‍സിയില്‍ ആയിരുന്നു അത്താഴവിരുന്ന് നടന്നത്. രാത്രി ഏഴരയോടെ നടന്ന അത്താഴവിരുന്നില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പം മന്ത്രിമാര്‍ക്കും ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി.ചീഫ്സെക്രട്ടറിമാര്‍ അടക്കം നാല്പതോളം പേരാണ് ഈ അത്താഴവിരുന്നില്‍ പങ്കെടുത്തത്.

അത്യാഡംബരമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടു ആയിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനായി ഹോട്ടല്‍ ഗ്രാന്റ് ഹയാത്ത് റീജന്‍സിയില്‍ ഒരുക്കിയത് .രാഷ്ട്രപതി താമസിക്കുന്ന ഈ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ദിവസം ഒരു ലക്ഷത്തോളം ആണ് വാടക.ഇനിഈ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിനും ചില പ്രതേകകഥകള്‍ ഉണ്ട്, കിടപ്പു മുറിക്ക് പുറമെ ഡൈനിംഗ് ഹാള്‍, മീറ്റിംഗ് ഹാള്‍, ലിവിംഗ് റൂം എന്നിവ ചേര്‍ന്നതാണ് അത്യാഡംബരമായ ഈ സ്യൂട്ട്.കൂടാതെ വി.വി.ഐ.പികള്‍ക്കും ബിസിനസുകാര്‍ക്കും മാത്രമാണ് ഈ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടു നല്‍കാറുള്ളത്.

കൂടാതെ അത്താഴവിരുനിനും മറ്റുമായി രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ സ്‌പെഷ്യല്‍ മെനു പ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്.രാഷ്ട്രപതി സസ്യഭുക്കായതിനാല്‍ കൂടുതലും സസ്യ വിഭവങ്ങളാണ്. ഇന്ത്യന്‍, കോണ്ടിനെന്റല്‍, കേരളീയ വിഭവങ്ങള്‍ ആണ് കൂടുതലും അത്താഴവിരുന്നില്‍ ഉള്‍പ്പെടുത്തിയത് ഈ ക്രമീകരണങ്ങള്‍എല്ലാം ഒരുക്കിയത് ആകട്ടെ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തിലാണ്.

രാഷ്ട്രപതിക്ക് അത്താഴ വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് 25 ലക്ഷം രൂപയാണ് .വിരുന്നിനും കൂടിക്കാഴ്ചയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി 25ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറുടെ അക്കൗണ്ടില്‍ നിന്ന് രാജ്ഭവന് തുക കൈമാറാനാണ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ ഇറക്കിയ ഉത്തരവിലുള്ളത്.

ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ രാഷ്ട്രപതിക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കന്യാകുമാരി സന്ദര്‍ശനത്തിനായി രാഷ്ട്രപതിയുടെ പരിപാടി മാറ്റിയതോടെ, സദ്യയ്ക്ക് പകരം അത്താഴ വിരുന്ന് നടത്തിയത്. കൂടാതെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് സമ്മാനമായി രാഷ്ട്രപത്രി ചോക്ലേറ്റുകള്‍ നല്‍കി.രാവിലെ കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെയാണ് വഴിയരികില്‍ കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് രാഷ്ട്രപതി എത്തിയത്.

കൊല്ലം ശ്രായിക്കാട് എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. യാത്രക്കിടയില്‍ വാഹനം നിര്‍ത്തിച്ച് രാഷ്ട്രപതി പുറത്തിറങ്ങുകയായിരുന്നു. റോഡിന് സമീപം കാത്തുനിന്ന കുട്ടികളുടെ അടുത്തേക്ക് ചെല്ലുകയും കൈകൊടുക്കുകയും കുശലം പറയുകയും ചെയ്തു. തുടര്‍ന്നായിരുന്നു കുട്ടികള്‍ക്കെല്ലാം കൂടെ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ സമ്മാനിച്ചത്. രാഷ്ട്രപതി മടങ്ങിയ ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തി രാഷ്ട്രപതിക്ക് നന്ദിയും രേഖപ്പെടുത്തി.

‘പ്രിയപ്പെട്ട പ്രസിഡന്റിന് സ്വാഗതം’ എന്ന പ്ലക്കാര്‍ഡും രാഷ്ട്രപതി സമ്മാനിച്ച മിഠായികളും ഉയര്‍ത്തിപ്പിടിച്ച് നന്ദിപ്രകടനവും വിദ്യാര്‍ത്ഥികള്‍ നടത്തി. രാഷ്ട്രപതിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്താനെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടു. ശേഷം ആശ്രമത്തിലെത്തിയിരുന്ന ആറ് മെക്‌സിക്കന്‍ എം.പിമാരുമായും ദ്രൗപതി മുര്‍മു കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാഷ്ട്രപതിയായ ശേഷമുള്ള മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.