കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള തിരുവനന്തപുരം ജില്ലയിൽ ഇനിമുതൽ സിൻഡ്രോമിക് മാനേജ്മെന്റ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഇത്തരക്കാരിൽ രോഗം സ്ഥിരീകരിക്കണമെന്നില്ല. രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്നവർ കർശനമായി ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. കൃത്യസമയത്ത് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ പരിശോധിക്കുന്നവരിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുകയാണ്. രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലായിരുന്നു തീരുമാനം. തീയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ ജില്ലയിൽ പാടില്ല. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ നടത്താമെന്നും യോഗത്തിൽ അറിയിച്ചിരുന്നു.