ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം ; 6.6 തീവ്രത

ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഡൽഹി, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം 10.17-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം.

അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്താന്റെ അതിര്‍ത്തി പ്രദേശമാണ് ജുറും. ഇന്ത്യയിലെയും പാകിസ്താനിലെയും മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ജുറും ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അന്നും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.