തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ രക്തം ദാനംചെയ്യാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് SFI-ക്കാര്. അറബിക് ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയും ആറ്റിങ്ങൽ സ്വദേശിയുമായ യുവാവിനാണ് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
രോഗിക്കുവേണ്ടി രക്തദാനംചെയ്യണമെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇത് പറ്റില്ലെന്ന് വിദ്യാർത്ഥി മറുപടി നൽകി. തുടർന്ന് എസ്.എഫ്.ഐ. യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മർദനം.
രക്തദാനം ചെയ്യാൻ പറ്റില്ലെന്നത് എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലെത്തി നേതാക്കളെ അറിയിക്കാൻ പ്രവർത്തകർ പറഞ്ഞു. ഇതിന് തയ്യാറാവാത്തതിനെത്തുടർന്നാണ് മർദനം തുടങ്ങിയത്. മർദിച്ചവശനാക്കിയശേഷം യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. തുടർന്ന് അവശനിലയിലായ വിദ്യാർഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകണമെന്ന് സഹപാഠികൾ പറഞ്ഞെങ്കിലും
ഭീഷണിയും അനുനയവുമായി നേതാക്കൾ ഇടപെടുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽനിന്ന് പിൻമാറി. പരാതി നൽകിയാൽ മകന്റെ തുടർപഠനത്തെ അത് ബാധിക്കുമോയെന്ന ആശങ്കയിലാണ് മർദനത്തിനിരയായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ.