17 മണിക്കൂര്‍ കൊടും വനത്തില്‍ അകപ്പെട്ടു, ഒരുരാത്രി മുഴുവന്‍ പൊത്തില്‍ ഒളിച്ചു, ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍

കൊച്ചുപാറയില്‍ സുമേഷാണ് ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി തിരികെ എത്തിയത്. കൊടുംകാട്ടില്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഒരുരാത്രി മുഴുവന്‍ പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. ബന്ധുവായ അജേഷിനൊപ്പമാണ് സുമേഷ് റോസ്മല സന്ദര്‍ശിക്കാനെത്തിയത്. ബൈക്കിലായിരുന്നു ഇരുവരുടെയും യാത്ര. റോസ് മലയില്‍ നിന്നും മടങ്ങവെ പ്രാഥമിക കര്‍മത്തിനായി സുമേഷ് ബൈക്കില്‍ നിന്നിറങ്ങി കാട്ടിനുള്ളിലേക്കു കയറി. അജേഷ് ഏറെ നേരം കാത്തു നിന്നെങ്കിലും സുമേഷ് മടങ്ങിയെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അജേഷ് പൊലീസിനെ വിവരമറിയിച്ചു.വനപാലകരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാലുമണിക്കൂറിനു ശേഷം സുമേഷിന്റെ ഫോണില്‍ നിന്നുംസഹായമഭ്യര്‍ത്ഥിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിയെത്തി.

റേഞ്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഉയരമുള്ള മരത്തില്‍ കയറിയാണ് സുമേഷ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത്. താന്‍ നില്‍ക്കുന്ന പ്രദേശത്തിനടുത്ത് വിശാലമായ പുല്ലുമേടുണ്ടെന്ന അടയാളമാണ് സുമേഷ് കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആ വഴിക്ക് നീങ്ങി. കടുവയുടെ സാന്നിധ്യമുള്ള സ്ഥലത്താണ് യുവാവ് അകപ്പെട്ടതെന്നത് ആശങ്കയും സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് സുമേഷിന്റെ ഫോണില്‍ ബന്ധപ്പെടാനും സാധിച്ചില്ല. തെന്മല എസ്.ഐ.പ്രവീണ്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബിജു.കെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി 9വരെ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഈ സമയം, ഉള്‍വനത്തില്‍ അകപ്പെട്ട സുമേഷ് ദിശ തെറ്റി കാട്ടില്‍ അലയുകയായിരുന്നു. ഇരുട്ട് വീണതോടെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. തെരഞ്ഞുവരുന്നവര്‍ കാണാന്‍ വേണ്ടി ഷര്‍ട്ട് മരത്തിന്റെ താഴത്തെ ശിഖരത്തില്‍ കെട്ടിയിരുന്നു.

രാത്രി ഏറിയതോടെ കാട്ടു മൃഗങ്ങള്‍ പലതും മരച്ചുവട്ടില്‍ വന്നുവെന്ന് സുമേഷ് പറയുന്നു. ശബ്ദമുണ്ടാക്കി അവയെ അകറ്റുകയായിരുന്നു.ഇതിനിടയില്‍ ഏതോ വന്യമൃഗം പൊത്തിനു മുന്നില്‍വന്നു.കമ്‌ബെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തില്‍ക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാല്‍ മരത്തിനുമുകളില്‍ക്കയറി. നേരം പുലര്‍ന്നതോടെ മരത്തില്‍നിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയില്‍ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തു. കാട്ടിലൂടെ കേബിള്‍ ലൈന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.

കേബിള്‍ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ നടന്നതിനാല്‍ റോഡിനോട് ചേര്‍ന്ന ഭാഗത്ത് എത്തി.ഇന്നലെ രാവിലെ 8ന് പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസും, വനപാലകരും തെരച്ചിലിന് പുറപ്പെടാനൊരുങ്ങവേയാണ് യുവാവ് ആര്യങ്കാവ് -റോസ് മല റോഡില്‍ എത്തിയ വിവരം അറിയുന്നത്. ഉടന്‍ സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാട്ടില്‍ നടക്കുന്നതിനിടയില്‍ കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍കൊണ്ട നിസ്സാരപരിക്കുകള്‍ മാത്രമാണ് സുമേഷിനുള്ളത്.മകനെ കാണാതായത് അറിഞ്ഞ് എത്തിയ മാതാവ് മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം മകനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു