ശശി തരൂർ കുടുങ്ങുമോ? സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ വിധി ഇന്ന്

ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. മൂന്നാം തവണയാണ് വിധി പറയാനായി സ്‌പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ കേസ് പരിഗണിക്കുന്നത്. ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും ആരോപണമുണ്ട്.

അതേസമയം, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായോ, നരഹത്യയായോ കാണാൻ കഴിയില്ല. ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു. വിഷം കുത്തിവയ്ച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.