നിങ്ങള്‍ക്കത് നഷ്ടപ്പെട്ടില്ലെങ്കില്‍ ഭാഗ്യവാന്‍മാര്‍, എന്റെ അക്കൗണ്ട് റോബോട്ടല്ല; പറ്റില്ലെങ്കില്‍ അണ്‍ഫോളോ ചെയ്തു പോകണമെന്ന് സുപ്രിയ

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവാണ്.വീട്ടിലെ വിശേഷങ്ങളെല്ലാം സുപ്രിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു മാസങ്ങളായി അച്ഛന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് സുപ്രിയ. അച്ഛന്റെ ഓര്‍മകളെക്കുറിച്ച്‌ നിരവധി പോസ്റ്റുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോള്‍ അച്ഛന്റെ വേര്‍പാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച്‌ കമന്റ് ഇട്ടവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. സന്തോഷകരമായ പോസ്റ്റുകള്‍ മാത്രം പങ്കുവയ്ക്കാന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ട് നിയന്ത്രിക്കുന്നത് റോബോട്ടല്ലെന്നും പോസ്റ്റ് ഇഷ്ടപ്പെടാത്തവര്‍ അണ്‍ഫോളോ ചെയ്താല്‍ മതിയെന്നും സുപ്രിയ കുറിച്ചു.

“എന്റെ അച്ഛന്‍ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളില്‍ പലരും ഈ സങ്കടത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കല്‍ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കില്‍, നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. സന്തോഷകരമായ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍, ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനില്‍ക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങള്‍ക്ക് ഈ പോസ്റ്റുകള്‍ ഇഷ്‌ടപ്പെടുന്നില്ലെങ്കില്‍, മോശമായ അഭിപ്രായങ്ങള്‍ കമന്റായി പറയുന്നതിന് പകരം എന്നെ അണ്‍ഫോളോ ചെയ്താല്‍ മതി. കാര്യം സിംപിളാണ്.”- ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയായി സുപ്രിയ കുറിച്ചു.

സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ മേനോന്‍ ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബര്‍ 14നാണ് അദ്ദേഹം വിടപറയുന്നത്. രണ്ടു ദിവസം മുന്‍പ് അച്ഛന്റെ വേര്‍പാടിന് ആറ് മാസമായിരുന്നു. അന്ന് അച്ഛന്റെ വേര്‍പാടിന്റെ വേദന പങ്കുവച്ച്‌ ഒരു കുറിപ്പ് സുപ്രിയ പങ്കുവച്ചിരുന്നു. ഡാഡി വേര്‍പാടിന് ആറു മാസമാകുന്നു. ആറ് മാസങ്ങള്‍ പിന്നിടുമ്ബോഴും ആറ് ദിവസം പോലെയാണ് തോന്നുന്നത്. നിങ്ങളുടെ ഓര്‍മകളില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ- സുപ്രിയ കുറിച്ചു. ഈ പോസ്റ്റിനെ പരിഹസിച്ചവര്‍ക്കെതിരെയാണ് താരം രം​ഗത്തെത്തിയത്.