ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി തിരഞ്ഞെടുപ്പുവേളയിൽ വാഗ്ദാനം ചെയ്ത ഒരുകോടി നൽകു൦; സുരേഷ്ഗോപി മേയറെ കണ്ടു

തൃശ്ശൂർ ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ സുരേഷ്ഗോപി എം.പി. മേയർ എം.കെ. വർഗ്ഗീസിനെ കണ്ടു. തിരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സുരേഷ്ഗോപി മേയറെ സന്ദർശിച്ചത്. എം.പി.ഫണ്ടിൽനിന്നോ കുടുംബട്രസ്റ്റിൽനിന്നോ ഒരുകോടി രൂപയാണ് ശക്തൻ വികസനത്തിനായി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം വിശാലമായ മാസ്റ്റർപ്ലാനാണ് ശക്തൻ വികസനത്തിന്റെ കാര്യത്തിൽ മനസ്സിലുള്ളത് എന്ന് മേയർ സുരേഷ്ഗോപിയെ അറിയിച്ചു. നവംബർ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയർ അദ്ദേഹത്തെ അറിയിച്ചു.

പച്ചക്കറി മാർക്കറ്റിനും മാംസമാർക്കറ്റിനും അമ്പതുലക്ഷംരൂപവീതം നൽകാനാണ് സുരേഷ്ഗോപിയുടെ പദ്ധതി. ശക്തനിലെ 36 ഏക്കർ സ്ഥലം മൊത്തത്തിൽ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തൻ പദ്ധതിയെക്കുറിച്ചും മേയർ സുരേഷ്ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തൻ വികസനമാണ് ഇതിൽ വിഭാവനം ചെയ്തിരുന്നത്.

ഈ പദ്ധതി തീർത്തും ഒഴിവാക്കേട്ടെന്നും കേന്ദ്രസർക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താൻ പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞതായി മേയർ പറഞ്ഞു. മേയർക്കൊപ്പം പി.കെ. ഷാജൻ, എൻ.എ. ഗോപകുമാർ എന്നിവരുമ ചർച്ചയിൽ പങ്കെടുത്തു. സുരേഷ്ഗോപിക്കൊപ്പം ബി.ജെ.പി.നേതാക്കളും കൗൺസിലർമാരും ഉണ്ടായിരുന്നു. ജില്ലാപ്രസിഡൻഡ് കെ.കെ.അനീഷ്കുമാർ, രഘുനാഥ് സി.മേനോൻ,എൻ.പ്രസാദ്,ഡോ.വി.ആതിര,കെ.ജി.നിജി, എം.വി.രാധിക, പൂർണിമ, വിൻഷി അരുൺകുമാർ എന്നിവരാണ് കൂടിയെുണ്ടായിരുന്നത്.