ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല, ശ്വേത മേനോന്‍ പറയുന്നു

മലയാള സിനിമയിലെ താര സംഘടനയായ അമ്മയിലെ അധ്യക്ഷ സ്ഥാനം രാജിവെച്ചത് സംബന്ധിച്ച് ചില മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് നടി ശ്വേത മേനോന്‍. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത മേനോന്‍ ഇക്കാര്യ പറഞ്ഞത്. താന്‍ പറയാത്ത കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങള്‍ക്കെതിരെയുമെല്ലാം മോശമായി താന്‍ പറഞ്ഞു എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്. ഞാന്‍ അമ്മയുടെ ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് എഴുതിയ കത്ത് പബ്ലിക് ഡൊമെയ്നിലില്ലെന്നും അത് സംഘടനക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘വിഷയത്തില്‍ ഞാന്‍ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷന്‍ എടുത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ്.പി. കാര്‍ത്തിക്, ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സി.ഐ. ലത്തീഫ്, എസ്.ഐ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു,’ ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.