അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു

അഫ്ഗാനിസ്ഥാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിനെ കഴുത്തറുത്ത് കൊന്ന് താലിബാന്‍. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാന്‍ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം. ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആരും വിവരം പുറത്തുപറയാന്‍ തയ്യാറായില്ല. ഇതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അഫ്ഗാനിസ്ഥാനിലെ വോളിബോള്‍ ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും താലിബാന്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് രാജ്യം വിടാന്‍ സാധിച്ചിരുന്നില്ല. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ താരങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.