തനുശ്രീ ദത്ത വേട്ടയാടപ്പെടുന്നു, താരത്തെ തളർത്താനാവില്ല.

 

ബോളിവുഡിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് തനുശ്രീ ദത്ത. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് മാഫിയ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും ഉപദ്രവിക്കപ്പെടുകയാണെന്നുമാണ് തനുശ്രീ കുറിച്ചിരിക്കുന്നത്.

പലതവണ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്നും തനുശ്രീ ആരോപിക്കുന്നു. താൻ തുറന്നു കാട്ടിയ മീടൂ കുറ്റവാളിയും എൻജിഒയുമാണ് ഇതിനു പിന്നിലെന്നും താരം കുറിച്ചിട്ടുണ്ട്. എന്നാൽ എത്ര തടസമുണ്ടായാലും താൻ മുന്നോട്ടുപോകുമെന്നും ആത്മഹത്യ ചെയ്യില്ലെന്നും തനുശ്രീ പറയുന്നു. നടൻ നാനാ പടേക്കർക്ക് എതിരെയാണ് മീറ്റൂ ആരോപണവുമായി തനുശ്രീ എത്തിയിരുന്നത്.

തനുശ്രീ ദത്തയുടെ കുറിപ്പ് ഇങ്ങനെ:

‘ഞാൻ വളരെ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും ടാർഗെറ്റുചെയ്യപ്പെടുകയും ചെയ്യുന്നു. ദയവായി ആരെങ്കിലും എന്തെങ്കിലും ചെയ്യൂ!! കഴിഞ്ഞ വർഷം ആദ്യം എന്റെ ബോളിവുഡ് അവസരങ്ങൾ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തിൽ വിഷം ചേർത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി.

തുടർന്ന് മെയ് മാസത്തിൽ ഉജ്ജയിനിലേക്ക് രക്ഷപ്പെട്ടപ്പോൾ എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി. ഞാൻ കഷ്ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സാധാരണ ജീവിതവും ജോലിയും പുനരാരംഭിക്കുന്നതിനായി 40 ദിവസത്തിന് ശേഷം മുംബൈയിൽ മടങ്ങിയെത്തി. ഇപ്പോൾ എന്റെ ഫ്ലാറ്റിന് പുറത്തുള്ള കെട്ടിടത്തിൽ വിചിത്രവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ നടക്കുന്നു’.

‘തീർച്ചയായും ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല!! ഞാൻ എവിടെയും പോകുകയും ഇല്ല. എന്റെ പൊതുജീവിതം മുമ്പത്തേക്കാൾ നന്നായി തുടരാനും പുനരുജ്ജീവിപ്പിക്കാനും ഞാൻ ഇവിടെത്തന്നെയുണ്ട്! മഹാരാഷ്ട്രയിലെ പഴയ രാഷ്ട്രീയ സർക്യൂട്ടായ (ഇപ്പോഴും ഇവിടെ സ്വാധീനമുണ്ട്) ബോളിവുഡ് മാഫിയയും നികൃഷ്ടമായ ദേശവിരുദ്ധ ക്രിമിനൽ ഘടകങ്ങളും ചേർന്ന് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനായി സാധാരണയായി ഇത്തരത്തിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഞാൻ തുറന്നുകാട്ടിയ #metoo കുറ്റവാളികളും എൻജിഒയും ഇതിന് പിന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതെല്ലാം അല്ലാതെ വേറെ എന്തിനാണ് എന്നെ ഇങ്ങനെ ടാർഗെറ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്?? ലജ്ജിക്കാം.’ എന്നാണ് തനുശ്രീ ദത്തയുടെ കുറിപ്പ്.