പിതാവ് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, മകനെ നഗ്‌നനാക്കി പൂജ ചെയ്യിപ്പിച്ചതായി പരാതി

ബംഗളൂരു: പിതാവ് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മകനെ നഗ്‌നനാക്കി പൂജ ചെയ്യിപ്പിച്ചതായി പരാതി. പൂജ നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു.കര്‍ണാടകയിലെ കൊപ്പല്‍ ടൗണിലെ 15 വയസുകാരനെയാണ് ‘ബെട്ടാലു സേവ’ എന്ന പ്രാകൃതവും നിരോധിച്ചതുമായ പൂജാ രീതിക്ക് വിധേയനാക്കിയത്.ഈ വര്‍ഷം ജൂണിലാണ് സംഭവം നടന്നതെങ്കിലും പൂജയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പുറംലോകം അറിയുന്നത്.

തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വീടിന്റെ നിര്‍മ്മാണത്തിനായി കുട്ടിയുടെ പിതാവ് ഒരാളില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തുക തിരിച്ചടക്കാന്‍ പിതാവിന് കഴിയാതെ വന്നപ്പോള്‍, നഗ്‌നനായി ദൈവത്തെ ആരാധിക്കണമെന്ന് പണം നല്‍കിയയാള്‍ കുട്ടിയെ നിര്‍ബന്ധിച്ചു.

പിതാവിന്റെ എല്ലാ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാനാവുമെന്നും ഇയാള്‍ കുട്ടിയെ വിശ്വസിപ്പിച്ചു. പൂജക്ക് മുമ്പ്, കടം തിരിച്ചടക്കുന്നതിന് കര്‍ണാടകയിലെ ഹുബ്ബാലിയില്‍ ദിവസക്കൂലിക്ക് കുട്ടിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ രഹസ്യകേന്ദ്രത്തിലെത്തിച്ച ശേഷം വിവസ്ത്രനാക്കി പൂജ ചെയ്യിപ്പിച്ചത്.

ചടങ്ങുകള്‍ക്ക് ശേഷം കുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ട് പോവുകയും സ്വകാര്യ നിര്‍മ്മാണ സ്ഥലത്ത് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം, പൂജയുടെ വീഡിയോ കണ്ടതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവം അറിയുന്നത്.