ജങ്ക് ഫുഡ് പതിവാക്കി, 17കാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടമായി

സ്ഥിരമായി ജങ്ക് ഫുഡ് മാത്രം കഴിച്ചിരുന്ന പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. എല്ലുകള്‍ക്കും ബലക്ഷയം സംഭവിച്ച കുട്ടി ഇപ്പോള്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബ്രിസ്റ്റോളിലാണു സംഭവം. യുകെയില്‍ ആദ്യമായാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ദിവസവും ചിപ്‌സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയും മാത്രമാണ് കുട്ടി കഴിച്ചിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇതു തുടരുന്നു. ഇതോടെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥ കുട്ടിക്ക് ഉണ്ടാകുകയായിരുന്നു. സാധാരണയായി വികസിത രാജ്യങ്ങളിലെ കുട്ടികളിലാണ് ഇതു കണ്ടുവരാറുള്ളതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പതിനാലാം വയസില്‍ കേള്‍വിശക്തി കുറഞ്ഞതോടെയാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കേള്‍വിയും കാഴ്ചശക്തിയും പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു. ഇയാളുടെ എല്ലുകള്‍ക്കും ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടി ചിപ്‌സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവ മാത്രമാണു കഴിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍നിന്നു കൊടുത്തുവിടുന്ന ഉച്ചഭക്ഷണം അതേപടി മടക്കിക്കൊണ്ടുവരുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. അവോയിഡന്റ് റിസ്ട്രിക്ടീവ് ഫുഡ് ഇന്‍ടേക്ക് ഡിസോഡര്‍ (എഎഫ്ആര്‍ഐഡി) എന്ന ആഹാരവൈകല്യമാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്