പൊതുമരാമത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ളത് പതിനായിരം കോടി

തിരുവനന്തപുരം. പൊതുമരാമത്ത് കരാറുകള്‍ എടുത്ത് നടത്തുന്നവര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കുവാനുള്ളത് 10000 കോടി രൂപ. തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് മാത്രം 4227 കോടി രൂപ കുടിശിക ഇനത്തില്‍ നില്‍കുവാനുണ്ട്.

മലപ്പുറം ജില്ലയില്‍ 1181 കോടി രൂപയും, കണ്ണൂര്‍ ജില്ലയില്‍ 924 കോടിരൂപയും, തൃശൂരില്‍ 728 കോടിരൂപയുമാണ് നല്‍കുവാനുള്ളത്. എന്നാല്‍ എത്ര രൂപയാണ് കുടിശിക ഇനത്തില്‍ കരാറുകാര്‍ക്ക് നല്‍കുവാനുള്ളത് എന്ന നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മുഹമ്മദ് റിയാസ് 1270 കോടി രൂപയാണെന്നാണ് മറുപടി നല്‍കിയത്.

മന്ത്രി നല്‍കിയത് ആറുമാസത്തെ കണക്ക് മാത്രമായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണ് മന്ത്രി പറഞ്ഞത്. വിവരാവകാശ രേഖയിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടിവന്നിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.