ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; തലശ്ശേരി സബ് കളക്ടര്‍ തിരിമറി നടത്തിയെന്ന് ഉറപ്പിച്ച് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐ എ എസ് നേടാനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെയുള്ള ആരോപണം ശരിവെച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ആസിഫ് ഐ എ എസ് നേടിയതെന്ന പരാതിയില്‍ ഉള്ള റിപ്പോര്‍ട്ടാണ് കളക്
ടര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.

ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാനായിട്ടാണ് ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐ എ എസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യു പി എ സി നല്‍കുന്നത്. 2016 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്.

അതേസമയം, 2015ല്‍ പരീക്ഷയെഴുതുന്ന് സമയം തന്റെ കുടുംബത്തിന്റെ വരുമാനം 6 ലക്ഷത്തിന് താഴെയായിരുന്നു എന്ന് ആസിഫ് യു പി എ സിക്ക് നല്‍കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഇതോടെ ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ആസിഫിന് കേരളത്തില്‍ തന്നെ ഐ എ എസ് ലഭിച്ചത്.

എന്നാല്‍ ആസിഫ് പരീക്ഷയെഴുതുന്ന സമയം കുടുബത്തിന്റെ വരുമാനം 28 ലക്ഷം ആണെന്‌ന് എറണാകുളം കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ വരുമാന സര്‍ഫിക്കറ്റ് തെറ്റാണെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. അതായത് ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസഫ് അര്‍ഹനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. സിവില്‍ സര്‍വ്വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്ര സര്‍ക്കാരിനും ബോധ്യപ്പെട്ടാല്‍ ആസിഫനെതിരെ നടപടിയുണ്ടാകും.