ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന നടൻ തവസി അന്തരിച്ചു

മധുരൈ: തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. കാൻസർ മൂലം ഗുരുതരാവസ്ഥയിലായിരുന്നു താരം. ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കണ്ടാൽ പെട്ടന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാൻസർ അദ്ദേഹത്തെ ശരീരത്തെ മാറ്റി മറിച്ചിരിക്കുന്നു. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം

ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവച്ചിരുന്നതാണ്. കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ രം​ഗത്ത് വന്നിരുന്നു. തവസിയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശരവണൻ വിവരം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിൻറെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

കിഴക്കുചീമയിലൈ മുതൽ രജനീകാന്തിൻറെ അണ്ണാത്തെ എന്ന സിനിമയിൽ വരെ 30 വർഷക്കാലമായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ലെന്ന് ചികിത്സയ്ക്ക് സഹായം തേടിയുള്ള വീഡിയോയിൽ തവസി പറഞ്ഞത് ഇങ്ങനെയായിരുന്നു, 2013-ൽ ശിവകാർത്തികേയൻ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബർ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.