തിരുവനന്തപുരം/ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. നിയമസഭാ സമ്മേളനത്തിന് തുടക്കമായെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 15ാം കേരള നിയമസഭയുടെ ഒരുമാസം നീളുന്ന അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പ്രക്ഷുബ്ധമാകുന്ന കാഴ്ചയാണുണ്ടായത്. ചോദ്യോത്തര തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറ ങ്ങുകയായിരുന്നു. പിണറായി സർക്കാരിനോടുള്ള തങ്ങളുടെ പ്രതിഷേധമറിയിക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് യുവ പ്രതിപക്ഷ എം.എൽ.എമാർ സഭയിലെത്തിയത്.
ചോദ്യോത്തരവേളയിൽ തന്നെ എസ് എഫ് ഐ , ഡി വൈ എഫ് ഐ ക്രിമലുകളെ നിയന്ത്രിക്കണമെന്നും, ചങ്ങലക്കിടണമെന്നുമുള്ള പ്ലക്കാർഡുകളും തൂക്കിയാണ് പ്രതിപക്ഷ എം എൽ എ മാർ സഭയിലേക്ക് എത്തിയത്. ചോദ്യോത്തരവേള ആരംഭിക്കുമ്പോൾ പ്രതിപക്ഷം കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുകയാ യിരുന്നു. ഇതിനാൽ ചോദ്യോത്തരവേള തടസ്സപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സഭ ടിവി സഭയിലെ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകുന്നില്ല. മീഡിയ റൂമിൽ മാത്രമാണ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉള്ളത്. മാധ്യമപ്രവർത്തകർ മീഡിയ റൂമിൽ ഇരുന്നാൽ മതിയെന്നാണ് സർക്കാർ നിലപാട്.
രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ ചെയ്തുവെന്നും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിച്ചിരുന്നു.ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
പി.ടി. തോമസിന്റെ പ്രസംഗങ്ങൾ ഇടിമുഴക്കംപോലെ മുഴങ്ങിയ സഭ ഹാളിലേക്ക് സമ്മിശ്ര വികാരങ്ങളുമായി തൃക്കാക്കര എം.എൽ.എ ഉമാ തോമസ് കടന്നുവരും. തൃക്കാക്കര സമ്മാനിച്ച വിജയമധുരം പ്രതീക്ഷിച്ചതിലധികം ഉൾക്കൊണ്ടാണ് പ്രതിപക്ഷം എത്തിയത്. ഒരുമാസത്തേക്കുള്ള ആയുധം പ്രതിപക്ഷത്തിന് കൈവെള്ളയിൽ ഭരണപക്ഷം കൊടുത്തിട്ടുമുണ്ട്.
ദേശീയതലത്തിൽ ഇടതുപക്ഷത്തിന് അപമാനമായ കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണവും വാഴ നടലും ഉയർത്തി സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം അതുന്നയിച്ചുതന്നെ ആദ്യ ദിവസം സഭ ഇളക്കിമറിക്കാനായിറങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വിശദീകരണവും സി.പി.എം പ്രതിരോധവും എത്രത്തോളം വിജയിക്കുമെന്ന് കണ്ടു തന്നെ അറിയണം.