അവധി ചോദിച്ചിട്ടും മേലുദ്യോഗസ്ഥര്‍ കൊടുത്തില്ല; രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു. തായിക്കാട്ടുകര റീജനല്‍ വര്‍ക്ഷോപ് ചാര്‍ജ്മാനമായി ജോലി ചെയുന്ന തിരുവനന്തപുരം കരമന ഭഗവതി വിലാസത്തില്‍ കെ. ഗണേശനാണ് ഗാരിജില്‍ കുഴഞ്ഞുവീണത്. അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണ ഗണേശനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായി ജോലി ചെയ്തതിനാല്‍ ശാരീരകമായി അവശനായിട്ടാണ് ഗണേശന്‍ ഇന്നലെ ഡ്യൂട്ടിക്ക് വന്നത്.

മേലുദ്യോഗസ്ഥരോട് ഗണശേന്‍ രണ്ടു ദിവസത്തെ അവധി ചോദിച്ചിരുന്നു. എന്നിട്ടും കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടും മറ്റ് വഴിയില്ലാതെ ജോലിക്ക് കയറുകയായിരുന്നു. രാവിലെ ഒമ്പതരയോടെയാണ് ഇദ്ദേഹം തളര്‍ന്നുവീണത്. ഗാരിജിലെ ജീപ്പില്‍ സഹപ്രവര്‍ത്തകര്‍ ഗണശേനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ വ്യത്യാസവും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കു റഫര്‍ ചെയ്തു.

ആലുവ ഗാരിജില്‍ നിന്നും ഇരുപതോളം താല്‍ക്കാലിക ജീവനക്കാരെ മാറ്റിയിരുന്നു. പുതിയ എംഡി താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതേതുടര്‍ന്ന് ഇവരുടെ ജോലി കൂടി ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതായി വ്യാപക പരാതിയുണ്ട്.