പിതാവ് ദത്തെടുത്ത് വളർത്തിയ മകളെ മകൻ വിവാഹം ചെയ്തു മുങ്ങി, അവിഹിതത്തിന്റെ പേരിൽ കൊന്നു.

ചണ്ഡിഗഡ് . ചണ്ഡിഗഡിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വളർത്തച്ഛൻ എത്തി ഏറ്റുവാങ്ങി. മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാർക്കിലെ ഒരു ഹോട്ടൽ മുറിയിൽ ക്രിസ്റ്റലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാ യിരുന്നു മൃതദേഹം. അനിശ്ചിതത്വത്തിനൊടുവിൽ ഇരുപത്തിരണ്ടുകാ രിയായ ക്രിസ്റ്റൽ ലൊഹാനിയുടെ മൃതദേഹം ഏറ്റെടുക്കാൻ നേപ്പാളിൽനിന്ന് വളർത്തച്ഛനെത്തുകയായിരുന്നു.

വളർത്തച്ഛൻ ജയ്റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. ജയ്റാമിന്റെ യഥാർഥ മകനും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ചണ്ഡിഗഡിലെ ആശുപത്രിയിൽ അനാഥമായി കിടന്ന മൃതദേഹമാണ് ആറുദിവസങ്ങൾക്ക് ശേഷം വളർച്ചച്ഛനെത്തി ഏറ്റെടുത്തിരിക്കുന്നത്.

വാട്സാപ്പിലൂടെയും ഫോൺകോളിലൂടെയും പൊലീസ് നിരന്തരം ബന്ധപ്പെട്ട ശേഷമാണ് ജയ്റാം ആശുപത്രിയിൽ എത്തിയത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭർത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിർത്തിയിലെ സിരി മന്തയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് കൊലപാതക കഥയുടെ ചുരുളുകൾ അഴിയുന്നത്. നേപ്പാളിലെ നവൽപരാസി ജില്ലയിൽ വസ്ത്രവ്യാപാരിയായ ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്റാം ലൊഹാനി ദത്തെടുത്തു വളർത്തിയ മകളാണ് ക്രിസ്റ്റൽ. 14 വയസ്സുള്ളപ്പോഴാണ് ക്രിസ്റ്റൽ ജയ്റാമിന്റെ വീട്ടിലെത്തുന്നത്. ഒരേ വീട്ടിൽ താമസം ആരംഭിച്ചതോടെ ജയ്റാമിന്റെ മകൻ ആഷിഷും ക്രിസ്റ്റലും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു.

വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയ ആഷിഷും,ക്രിസ്റ്റലും രഹസ്യമായി വിവാഹം കഴിച്ച് വീട്ടുകാരെ അറിയിക്കാതെ അവിടെ താമസം തുടരുകയായിരുന്നു. ഇതിനിടെ പഞ്ചാബിലെ ഒരു നിശാ ക്ലബിൽ ജോലി ശരിയായതോടെയാണ് ആഷിഷ് ക്രിസ്റ്റലുമായി ഇന്ത്യയിലെത്തി
ഇവിടെ താമസം തുടങ്ങുന്നത്. ക്രിസ്റ്റൽ ഒരു സ്പായിലും ജോലിയിൽ പ്രവേശിച്ചു.

തുടക്കത്തിൽ പഞ്ചാബിലെ ലുധിയാനയിലായിരുന്ന ദമ്പതികൾ തുടർന്ന് മൊഹാലിയിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റി.ഇവർ മനി മജ്റ എന്ന സ്ഥലത്തേക്കും പിന്നീട് മാറിയതായി ആഷിഷ് പൊലീസിനോടു പറഞ്ഞു. അവിടെ താമസിക്കുമ്പോൾ, മറ്റൊരു പെൺകുട്ടിയുമായി താൻ ഇഷ്ടത്തിലായെന്നും ഇതറിഞ്ഞ ക്രിസ്റ്റൽ വഴക്കുണ്ടാക്കുന്നത് പതിവായെന്നും ആഷിഷ് പൊലീസിന് മൊഴി നൽകി. ഈ പെൺകുട്ടിയുമായി ആഷിഷ് ഫെബ്രുവരിയിൽ നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗൊരഖ്പുരിനു സമീപം ഇന്ത്യ–നേപ്പാൾ അതിർത്തിയിൽവച്ച് പിടിയിലായി. തുടർന്ന് ഈ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം മടങ്ങി പോവുകയായിരുന്നു.

ഇതിനിടെ ക്രിസ്റ്റൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ആഷിഷ് ക്രിസ്റ്റലിനെ വീണ്ടെടുക്കാൻ ശ്രമം നടത്തി.. എന്നാൽ ക്രിസ്റ്റൽ അതിനു തയാറായില്ല. ഇതിനിടെ മാർച്ച് 9ന് ആഷിഷ് ക്രിസ്റ്റലിനെ ‌ചണ്ഡിഗഡിലെ ഐടി പാർക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അലീന എന്ന പേരിലാണ് ക്രിസ്റ്റലിനെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നത്. അവിടെവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ക്രിസ്റ്റലിനെ, ആഷിഷ് കഴുത്തറുത്ത് കൊലപ്പെടുത്തി -പോലീസ് പറഞ്ഞു.

ക്രിസ്റ്റലിനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു വന്നത്, കൊലപ്പെടുത്താൻ തീരുമാനിച്ചു തന്നെയായിരുന്നു വെന്നും, ഇതിനായി ആയുധം കരുതിയിരുന്നുവെന്നും ആഷിഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിനു ശേഷം താടിയും മുടിയും വെട്ടി വേഷം മാറി മൊഹാലിയിൽ എത്തിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് പിടികൂടുന്നത്. മൊഹാലിയിലെ ബദ്മരാജിൽ പാസ്ബുക്കും എടിഎമ്മും വാങ്ങാൻ എത്തിയ ഇയാളെ പിടികൂടി ഐടി പാർക് പൊലീസിന് ക്രൈം ബ്രാഞ്ച് കൈമാറുകയായിരുന്നു. കൊലപാതകത്തിനു ശേഷം ആഷിഷ് പകർത്തിയ ക്രിസ്റ്റലിന്റെ ചിത്രങ്ങൾ അയാളുടെ മൊബൈലിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആറു ദിവസമാണ് ചണ്ഡിഗഡിലെ ആശുപത്രിയിൽ ഏറ്റെടുക്കാൻ ആളില്ലാതെ ക്രിസ്റ്റലിന്റെ മൃതദേഹം മോർച്ചറിയിൽ കിടന്നത്. തുടർന്ന് പൊലീസ് ജയ്റാമിനെ വിവരം അറിയിക്കുകയും അദ്ദേഹം എത്തി മൃതദേഹം ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും ഇവരുടെ വിവാഹം കുടുംബം അംഗീകരിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു. ബന്ധം വഷളാകുന്നതുവരെ ക്രിസ്റ്റലും ആഷിഷും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു.