രാഹുല്‍ ഗാന്ധിയുടെ വയനാട് റോഡ്‌ഷോ, കാണാനെത്തിയവരുടെ മൊബൈലും പണവും അടക്കം വന്‍ മോഷണം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം. റോഡ് ഷോയില്‍ പങ്കെടുത്ത നിരവധി പേരുടെ പണം കള്ളന്‍മാര്‍ തട്ടി. ഒരിടത്ത് തന്നെ പത്തും പതിനഞ്ചും പേരുടെ വരെ പോക്കറ്റടിക്കപ്പെട്ടു. മൂന്നുദിവസത്തെ റോഡ് ഷോയ്ക്കിടെ നൂറിലധികം പേരുടെ പോക്കറ്റാണ് കവര്‍ന്നത്. ലക്ഷങ്ങളാണ് കള്ളന്മാര്‍ ചുരുങ്ങിയ സമയത്തിനകം പലരുടെയും പോക്കറ്റുകളില്‍ നിന്ന് സ്വന്തം പോക്കറ്റിലാക്കിയത്.

മുക്കത്തെ സ്വീകരണത്തിനിടെ ഒറ്റയടിക്ക് 50ല്‍ അധികം ആളുകളുടെ പോക്കറ്റാണ് കള്ളന്മാര്‍ കാലിയാക്കിയത്. പണം മാത്രമല്ല എ ടി എം കാര്‍ഡും ലൈസന്‍സും മൊബൈല്‍ ഫോണും വച്ചും ഉള്‍പെടെയുള്ളവയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. ഇങ്ങനെ പോക്കറ്റ് കാലിയായവരില്‍ വിവിധ പാര്‍ട്ടികളുടെ ഭാരവാഹികളും നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടും. മുക്കം നഗരസഭ കൗണ്‍സിലര്‍ റഹമത്തിന്റെ ഭര്‍ത്താവ് വി ടി ബുഷൈര്‍, പഞ്ചായത്തംഗമായിരുന്ന ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ്, മുക്കം ബാങ്ക് ഡയരക്ടര്‍ മുനീര്‍ എന്നിവര്‍ പണം നഷ്ടമായവരില്‍ പെടും. മുന്നു ദിവസത്തെ റോഡ് ഷോയ്ക്കിടെ ലക്ഷങ്ങളാണ് ഇങ്ങനെ കാണാതായത്.