തങ്കം ആശുപത്രിയിൽ മെഡിക്കൽ എത്തിക്സിന് പുല്ലു വില. ഐശ്വര്യയുടെ മരണം അമിത രക്തസ്രാവം മൂലം.

സിസേറിയന്‍ നടത്തിയത് ബന്ധുക്കൾ അറിയാതെ.

പാലക്കാട്/ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരികയുള്ളുവെന്ന് പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ് പറഞ്ഞു. പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

പാലക്കാട്ടെ തങ്കം ആശുപത്രിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച രാവിലെ ഐശ്വര്യ മരണപെട്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രകോപിതരാവുകയാണ് ഉണ്ടായത്. ബന്ധുക്കളുടെ അനുമതി സിസേറിയന്‍ നടത്തുന്നതിനു വാങ്ങിയിരുന്നില്ല. അമിത ബ്ലീഗിങ് ഉള്ള വിവരം പറയാതിരുന്നു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ മറവു ചെയ്തു തുടങ്ങി തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിൽ വ്യക്തമാവുന്നത്.

ചികിത്സ പിഴവ് സംഭവിച്ചു കൈയബദ്ധം പറ്റിയെന്നു ഡോക്ടറുടെ വാക്കുകൾ കൂടിയാവുമ്പോൾ ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹത വർധിക്കുന്നതിനിടെയാണ് അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം കൂടി പുറത്ത് വന്നിരിക്കുന്നത്. മെഡിക്കൽ എത്തിക്സിന് നിരക്കാത്ത പ്രവർത്തികളാണ് തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആശുപത്രിയെ വിശ്വസിച്ച് കഴിഞ്ഞ ഒൻപത് മാസക്കാലമായി ഗർഭിണിയായിരിക്കെ ചികിൽസിച്ച സ്ത്രീക്കും കുഞ്ഞിനും ആണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഞായറാഴ്ച ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും ഐശ്വര്യയും മരണപെട്ടതോടെ ആശുപത്രി തന്നെ ജനക്കൂട്ടം വലയുന്ന സാഹചര്യമാണ് ഉണ്ടായത്.

അതേസമയം, പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി.മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.