കേറിയത് പട്ടാളക്കാരന്റെ വീട്ടിൽ, മാപ്പെഴുതി പെഗും അടിച്ച് കള്ളൻ പോയി

കള്ളന്മാരിലും രാജ്യസ്നേഹം തുടങ്ങി. മോഷ്ടിക്കാൻ വീടിന്റെ മേല്ക്കുര പൊളിച്ച് കഷ്ടപെട്ട് ഉള്ളിൽ കടന്ന കള്ളൻ കാണുന്നത് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പട്ടാളക്കാരന്റെ തൊപ്പി. അപ്പോഴാണറിയുന്നത് ഈ വീട് പട്ടാളക്കാരന്റെ എന്ന്. ഉടൻ തന്നെ കള്ളനിൽ രാജ്യ സ്നേഹം പൂത്തുലഞ്ഞു. ഏതായാലും രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ വീട്ടിൽ നിന്നും മോഷ്ടിക്കുന്നില്ല എന്ന് കള്ളൻ തീരുമാനിച്ചു.

എന്നാൽ പട്ടാളക്കാരന്റെ വീടല്ലേ , വന്നതല്ലേ രണ്ടെണ്ണം വീശീട്ട് പോകാം. കള്ളൻ മിലിട്ടറി മദ്യം തപ്പി കണ്ടുപിടിച്ചു. അതിൽ നിന്നും 2 പെഗ് എടുത്ത് കുടിച്ചപ്പോൾ രാജ്യ സ്നേഹം വീർപ്പ് മുട്ടി. പിന്നെ കള്ളൻ ഭിത്തിയിൽ എഴുതി മാപ്പ് അറിയിച്ചു. മാത്രമല്ല ഞാൻ തെറ്റു ചെയ്തു എന്നും നരകത്തിൽ പോകും എന്നും കള്ളൻ കുറിച്ചിട്ടു. ക്ഷമാപണക്കുറിപ്പ് ഇങ്ങിനെ.. ‘ബൈബിളിലെ ഏഴാമത്തെ കൽപന ‍ഞാൻ ലംഘിച്ചു. നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫിസർ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.’

തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുൻ സൈനികനായ ഇദ്ദേഹം ഇപ്പോൾ വിദേശത്താണ്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്റെ പ്രവേശം. കമ്പി പാരകൊണ്ട് കള്ളൻ പൂട്ട് പൊളിച്ച് ഉള്ളിൽ കയറുകയായിരുന്നു. വീടിനുള്ളിൽ കയറിയിട്ട് രാജ്യ സ്നേഹിയായ കള്ളൻ ചെയ്തത് ഇപ്പോൾ നാട്ടിലാകെ വാർത്തയായി. അരായിരിക്കും രാജ്യ സ്നേഹിയായ ആ കള്ളൻ എന്നാണ്‌ ഇപ്പോൾ ചർച്ച. മാത്രവുമല്ല പട്ടാളക്കാരന്റെ വീട്ടിൽ നിന്നും മദ്യപിച്ച ശേഷം ആ കുപ്പിയുടെ ബാക്കിയും കള്ളൻ അവിടെ തന്നെ വയ്ച്ചു. അതും പട്ടാളക്കാരന്റെ വീട്ടിൽ നിന്നും കട്ട് കുടിച്ചാലും മോഷ്ടിക്കില്ല എന്ന രാജ്യ സ്നേഹിയായ കള്ളന്റെ നയം തന്നെ