വിവാഹ വാഗ്ദാനം നൽകി പാലക്കാട് സ്വദേശിയായ യുവതിയുമായി കൊച്ചിലെത്തി, പണവുമായി മുങ്ങിയ കാമുകൻ അറസ്റ്റിൽ

കൊച്ചി: പ്രണയം നടിച്ച് വലിയിലാക്കി. വിവാഹ വാദ്​ഗാനവും നൽകി. വിവാഹം കഴിക്കാമെന്ന വ്യാജേന പാലക്കാടുകാരിയായ യുവതിയെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലെത്തിയ യുവതിയുടെ പണം മുഴുവൻ കൈക്കലാക്കി മുങ്ങിയ വിരുതനെ പോലീസ് പിടികൂടി. തൊടുപുഴ സ്വദേശിയാണ് പോലീസിന്റെ വലയിലായത്.

ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് തൊടുപുഴ കമ്പകല്ല് കമ്പക്കാലിൽ വീട്ടിൽ അഷീക് നാസർ അറസ്റ്റിലായത്. ചതിയിൽ അകപ്പെട്ടന്ന് മനസിലായ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിർദേശത്തിലാണ് അന്വേഷണം ത്വരിതപ്പെടുത്തിയതും പ്രതിയെ പിടികൂടിയതും. ചില കൂട്ടുകാരെ കൂട്ടി മറൈൻ ഡ്രൈവിൽ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.

ഫോർട്ട്കൊച്ചി സിഐ മനുരാജ്, എസ്ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.