‘പോകാനുള്ളവർക്ക് പോകാം. ഞാൻ പുതിയ സേനയെ ഉണ്ടാക്കും.’- ഉദ്ധവ് താക്കറെ

മുംബയ്/ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ വിമത നേതാവ് ഏകനാഥ് ഷിൻഡയെയും ബിജെപിയെയും വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ ബിജെപിയോടൊപ്പം പോകാം. എന്നാൽ നിങ്ങൾക്ക് ഉപമുഖ്യമന്ത്രിയാകണമെന്നുണ്ടായിരുന്നെങ്കിൽ തന്നോട് പറയാമായിരു ന്നെന്ന് ഷിൻഡെയെ പരാമർശിച്ചുകൊണ്ട് താക്കറെ പറഞ്ഞു. നിങ്ങൾ തിരഞ്ഞെടുക്ക പ്പെട്ടവരെ കൊണ്ടുപോയി. എന്നാൽ അവരെ തിരഞ്ഞെടുത്തവരെ കൊണ്ടുപോകാൻ ധൈര്യമുണ്ടെങ്കിൽ ശ്രമിക്കൂവെന്നും ഷിൻഡയെയും ബിജെപിയെയും വെല്ലുവിളിച്ചുകൊണ്ട് താക്കറെ പറഞ്ഞു.

സാധാരണക്കാരായ ശിവസേനാ പ്രവർത്തകരാണ് തന്റെ സമ്പത്തെന്നും അവർ കൂടെയുള്ളിടത്തോളം കാലം വിമർശനങ്ങളെ ഭയമില്ലെന്നുമാണ് താക്കറെ പറഞ്ഞിരിക്കുന്നത്. ‘ശിവസേനയെ സ്വന്തം ആളുകൾ തന്നെ ചതിച്ചു. നിങ്ങളിൽ പലരും അർഹരാണെന്നിരിക്കെ ഈ വിമതർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നമ്മൾ ടിക്കറ്റ് നൽകി. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇവർ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയാണ്. എന്നാൽ ഈ നിർണായക സമയത്ത് നിങ്ങൾ പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല’- തന്ററെ അനുയായികളായ പ്രവർത്തകരോട് താക്കറെ പറഞ്ഞു.

‘സഖ്യകക്ഷികളുമായി സംബന്ധിച്ച പരാതികളിൽ ശ്രദ്ധിക്കാൻ ഞാൻ ഷിൻഡെയോട് പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോർക്കണമെന്ന് നിയമസഭാംഗങ്ങൾ സമ്മർദ്ദം ചെലുത്തുന്നതായി ഷിൻഡെ പറഞ്ഞിരുന്നു. അവരുമായി ചർച്ച നടത്താൻ അവരെ എത്തിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നതാണ്. എന്നാൽ ബിജെപി നമ്മളോട് വളരെ മോശമായാണ് പെരുമാറിയത്. നമ്മുടെ വാഗ്ദാനങ്ങളെ മാനിച്ചില്ല. വിമതരിൽ പലർക്കും കേസുകളുണ്ട്. അവ‌ർ ബിജെപിയോട് ചേർന്നു നിന്നാൽ കേസിൽ നിന്ന് ഒഴിയാൻ സാധിക്കും. എന്നാൽ ശിവസേനയിൽ നിന്നാൽ ജയിലിൽ പോകേണ്ടിവരും.’- താക്കറെ പറഞ്ഞു.

‘ശിവസേന ഒരു പ്രത്യയശാസ്ത്രമാണ്. ഹിന്ദു വോട്ടുകൾ മറ്റാരുമായും പങ്കിടാതിരിക്കാനാണു ശ്രമിക്കുന്നത്. ആ പ്രത്യയശാസ്ത്രത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാൻ വിമതർക്കാവില്ല. വിമതർ സർക്കാർ രൂപീകരിച്ചാലും അത് ദീർഘകാലം തുടർന്നു പോകില്ല. പോകാനുള്ളവർക്ക് പോകാം. ഞാൻ പുതിയ സേനയെ രൂപീകരിക്കും. പാർട്ടിയെ മുന്നോട്ട് നയിക്കാൻ എനിക്ക് കഴിവില്ലെന്ന് പ്രവർത്തകർ പറഞ്ഞാൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണ്. ‘- ഉദ്ധവ് താക്കറെ പറയുകയുണ്ടായി.