കേരളത്തില്‍ മൂന്നുപേര്‍ക്കുകൂടി സിക്ക വൈറസ്, രണ്ടുവയസുള്ള കുഞ്ഞിനും വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തേ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്ബിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്ബിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.