തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം. വിതുര കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് കല്ലാര്‍ മേഖലയിലേക്ക് എത്തുന്നത്.

ഇത്തരത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ഇവര്‍ കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കുനിറങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് ആദ്യം ഒഴുക്കില്‍ പെട്ടത്. പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്കും അപകടം സംഭവിച്ചത്.

അഞ്ച് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ച മൂന്ന് പേരെ കൂടാതെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ ഇവിടെക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് വിവരം. മുമ്പും ഈ സ്ഥലത്ത് അപകടം സംഭവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെയുണ്ട്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്.