ഉറിയിൽ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ വകവരുത്തി; കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വകവരുത്തി സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിലാണ് ഭീകരർ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഭീകരർ നിയന്ത്രണ രേഖ വഴി രാജ്യത്തെത്തിയത്. സംശയാസ്പദ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരിശോധന ആരംഭിക്കുകയായിരുന്നു. നീണ്ട 30 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

അതേസമയം കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് നെറ്റ്‌വർക്ക് സേവനങ്ങൾ നിർത്തലാക്കി. ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളാണ് ഉറിസെക്ടറിൽ പൂർണമായും നിർത്തലാക്കിയത്.

ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാർ മടങ്ങിപോകാനുള്ള സാധ്യതയും സുരക്ഷാ സൈന്യം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 30 മണിക്കൂറായി ഓപ്പറേഷൻ പുരോഗമിക്കുകയാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇക്കൊല്ലം രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. എന്നാൽ ഇതിനിടെ കശ്മീർ അതിർത്തിയിൽ മറ്റ് വെടിനിർത്തൽ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ ജമ്മു കശ്മീരിലെ അഞ്ചിടങ്ങളിൽ എൻഐഎ പരിശോധന നടത്തുകയാണ്. നേരത്തെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് പരിശോധന.