തൃശൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, കൊലപാതക വിവരം മറച്ചുവെച്ച് കുട്ടികളെ സ്വന്തം വീട്ടിലെത്തിച്ചു

തൃശൂർ: ത്യശ്ശൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മാള പിണ്ടാണിയിലാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷിൻസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ വെച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എറണാകുളം വടക്കേക്കര സ്വദേശിയാണ് ഷിൻസാദ്. ഷിൻസാദ് ഭാര്യയോടൊപ്പം മാള പിണ്ടാണിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് കശാചിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കാരണം അറിവായിട്ടില്ല.  കഴിഞ്ഞ കുറച്ചു കാലമായി പ്രവാസിയായിരുന്നു ഷിൻസാദ്. എന്നാൽ വിദേശത്തു നിന്നും ഇയാൾ നാട്ടിലെത്തിയ ശേഷം മത്സ്യക്കച്ചവടം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇയാൾ പിണ്ടാണിയിലുണ്ടായിരുന്നുവെന്ന് വ്യക്തമായി.

രണ്ടു മക്കളേയും കൂട്ടി രാവിലെ ഷിൻസാദ് സ്വന്തം നാടായ വടക്കേക്കരയിലെത്തിയിരുന്നു. ഭാര്യയെ കുറിച്ച് വീട്ടുകാർ ചോദിച്ചെങ്കിലും ഷിൻസാദ് കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സംശയം തോന്നിയ പിതാവ് പിണ്ടാണിയിലെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്നും അടച്ച നിലയിലായിരുന്നു. മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് സ്ഥിരീകരിച്ചു. ഇയാളെ വടക്കേക്കരയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് നാട്ടുകാർ ചേർന്ന് പൂട്ടു തകർത്ത് അകത്ത് പരിശോധിച്ചപ്പോഴാണ് റഹ്മത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇവര്‍ക്ക് ഒമ്പതും മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ട്.