ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച്‌ ടിക്കാറാം മീണ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ‘ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പും അതുമൂലം നിലവില്‍ വരുന്ന പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന വിമര്‍ശനത്തോട് താന്‍ യോജിക്കുന്നതായും മീണ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളില്‍, എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയവുമായി മോദി രംഗത്തെത്തുന്നത്.

പെരുമാറ്റ ചട്ടം എം.എല്‍.എ, എം.പി ഫണ്ടുകള്‍ക്ക് ബാധകമായതിനാലാണ് ഇതെന്നും ഫണ്ട് അനുവദിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കണം എന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോഡ് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. എന്നാല്‍ തലസ്ഥാന ജില്ലയിലായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമാണ് നിലവില്‍ പെരുമാറ്റച്ചട്ടം നിലനില്‍കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.