ടോക്യോ ഒളിമ്പിക്സിൽ പി.വി. സിന്ധുവിനു ഇന്ന് നിർണായക മത്സരം

ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു ഹോങ്കോങ് താരം ചെയുങ് എൻഗാൻയിയെ നേരിടും. രാവിലെ 7.30-നാണ് നിർണായക മത്സരം. മൂന്നു താരങ്ങളുള്ള ഗ്രൂപ്പിൽ കൂടുതൽ പോയന്റ് നേടുന്ന താരം പ്രീക്വാർട്ടറിലെത്തും. സിന്ധുവും ചെയുങ്ങും ആദ്യമത്സരത്തിൽ ജയിച്ചതിനാൽ ഇരുവരും തമ്മിലുള്ള മത്സരവിജയി നോക്കൗട്ട് റൗണ്ടിലെത്തും. ഇസ്രായേലിന്റെ സെനിയ പൊളികാർപോവയെയാണ് ഇരുവരും ആദ്യമത്സരത്തിൽ തോൽപ്പിച്ചത്. സെനിയ പൊളികാർപോവയ്ക്കെതിരെ അനായാസ വിജയമാണ് മത്സരത്തിൽ പി വി സിന്ധു നേടിയത്.

ഈ വർഷം ദുബായിൽനടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ സ്വർണംനേടിയ ഹരിയാണക്കാരി പൂജറാണി ഒളിമ്പിക്സിലെ ആദ്യപോരാട്ടത്തിന് ബുധനാഴ്ച ഇറങ്ങും. 75 കിലോഗ്രാം പ്രീക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചായിബാണ് പൂജയുടെ എതിരാളി.

റോവിങ് പുരുഷ ഡബിൾ സ്കൾസ് സെമിയിൽ അർജുൻ ലാൽ ജതും അരവിന്ദ് സിങ്ങും ഇന്ന് മത്സരിക്കും.