ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഉപയോഗിച്ചത്‌ ‘ട്രാക്ക്‌ വ്യൂ’ ആപ്പ്‌

കൊച്ചി : ഭര്‍ത്താവിന്റെ നീക്കങ്ങളും രഹസ്യങ്ങളും അറിയാനായി ഭാര്യ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിന്റെ മൊബൈലില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തത്‌ ട്രാക്ക്‌ വ്യൂ എന്ന വിദേശ ആപ്പ്‌.

എളമക്കര സ്വദേശി അദൈ്വത്‌ നല്‍കിയ പരാതിയില്‍ ഭാര്യയുടെ കാമുകന്‍ ആലപ്പുഴ വണ്ടാനം പുതുവാള്‍ വീട്ടില്‍ എസ്‌. അജിത്ത്‌ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടെന്നു കാണാന്‍ കഴിയാത്ത ഈ ആപ്പുമായി ഇ-മെയിലുമായി കണക്‌ട്‌ ചെയ്‌തിരിക്കുന്ന ആള്‍ക്ക്‌ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ എവിടെയാണെന്നും എന്താണു ചെയ്യുന്നതെന്നും കാണാന്‍ കഴിയും. ഇത്‌ റെക്കോഡ്‌ ചെയ്യാനും സംവിധാനമുണ്ട്‌.

താന്‍ പോകുന്ന സ്‌ഥലങ്ങളും കാണുന്ന ആള്‍ക്കാരുമായുള്ള വിവരങ്ങള്‍ ഭാര്യ മനസിലാക്കുന്നതില്‍ സംശയം തോന്നിയ അദൈ്വത്‌ ഐടി വിദഗ്‌ധനായ സുഹൃത്തിനെക്കൊണ്ടു പരിശോധിച്ചപ്പോഴാണു ഫോണിലെ ചാരക്കണ്ണ്‌ കണ്ടെത്തിയത്‌. അദൈ്വതിന്റെ ഭാര്യയെ പോലീസ്‌ ഇന്നു ചോദ്യംചെയ്യും.

കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊെബെല്‍ ആപ്പ് വഴി പകര്‍ത്തിയ സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റിലായത്. ആലപ്പുഴ വണ്ടാനം സ്വദേശി അജിത്തി(32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഷാഡോ പോലീസ് അമ്പലപ്പുഴയില്‍നിന്നു പിടികൂടിയ പ്രതിയെ എളമക്കര പോലീസിന് കൈമാറി. സംസ്ഥാനത്ത് മൊെബെല്‍ ആപ്പ് വഴി ഇത്തരം തട്ടിപ്പ് ആദ്യമാണ്.

ഐടി ആക്ട് 66-ഇ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയും സുഹൃത്തും ചേര്‍ന്നൊരുക്കിയ പുത്തന്‍ തട്ടിപ്പില്‍ എളമക്കര സ്വദേശി അദ്വൈതാണ് കുടുങ്ങിയത്. താന്‍ എവിടെ പോകുന്നു, ആരെ കാണുന്നു, എന്തു സംസാരിക്കുന്നു തുടങ്ങി സകല വിവരങ്ങളും പിണങ്ങിപോയ ഭാര്യ ഫോണില്‍ വിളിച്ച് കൃത്യമായി പറയാന്‍ തുടങ്ങിയതോടെയാണ് അദ്വൈ അപകടം തിരിച്ചറിഞ്ഞത്. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നാണ് ഇദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍, താന്‍ മാത്രമുള്ള സ്വകാര്യ സന്ദര്‍ഭങ്ങളും ഭാര്യ അറിയുന്നുണ്ടെന്നും സ്വകാര്യ രംഗങ്ങളുടെ വീഡിയോ ഉണ്ടെന്നുമുള്ള വിവരം അദ്വൈതിനെ അലട്ടാന്‍ തുടങ്ങി. വിവരമറിയിച്ചതനുസരിച്ച് ഐടി ബന്ധമുള്ള സുഹൃത്ത് അദ്വൈതിന്റെ ഫോണ്‍ പരിശോധിച്ചതോടെ കുഴപ്പക്കാരനായ ആപ്പ് കണ്ടെത്തി. ഇതു വഴി വീഡിയോ അടക്കം ലൈവായി ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും കണ്ടെത്തി. ആപ്പിന് പിന്നില്‍ ആരാണെന്നും സുഹൃത്ത് കണ്ടെത്തി. അദ്ദേഹത്തിന്റെ ചിത്രവും എവിടെയാണ് നിലവില്‍ നില്‍ക്കുന്നതെന്നും തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്വൈത് എറണാകുളം ഡി.സി.പി. ഹേമേന്ദ്രനാഥിനെ കണ്ട് പരാതി ധരിപ്പിച്ചു.

ഡി.സി.പി. നിയമിച്ച ഷാഡോ പോലീസ് സംഘം ആലപ്പുഴയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എളമക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. അെദ്വെതിന്റെ അക്കൗണ്ടിലെ ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ഭാര്യയുമായുള്ള വഴക്കില്‍ കലാശിച്ചത്. തുടര്‍ന്നു ഭാര്യ കുട്ടിയുമായി അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു പോയി. അതിനിടെയാണ്, ഇവര്‍ ഭര്‍ത്താവിന്റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്.