അതിജീവിച്ചവരുടെ രക്തം രോഗിക്ക് – കൊറോണയില്‍ നിര്‍ണ്ണായക പരീക്ഷണത്തിന് അനുമതി

കൊറോണ വൈറസ് ലോക മഹാമാരിയായി പിടി മുറുക്കുമ്പോള്‍ നിര്‍ണ്ണായക പരീക്ഷണത്തിനൊരുങ്ങി അമേരിക്ക. കോണ്‍വലെസെന്റ് പ്ലാസ്മ ചികില്‍സ എന്ന ചികിത്സ രീതി ഉപയോഗിക്കാനാണ് അനുമതി ലഭിച്ചത്.രോഗം അതിജീവിച്ചവരുടെ പ്രതിരോധ ശേഷി ഉപയോഗിച്ച് മറ്റ് രോഗികളേ ചികിൽസിക്കാനാണ്‌ അമേരിക്ക തയ്യാറാക്കിയ പദ്ധതി. ഇത് വിജയിച്ച് കാണാൻ ശാസ്ത്ര ലോകം കാത്തിരിക്കുകയാണ്‌. അതായത് കൊറോണയിൽ നിന്നും രക്ഷപെട്ടവരുടെ പ്ളാസയിൽ ആ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഉണ്ട് എന്നാണ്‌ നിഗമനം.

കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.

രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.

കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധര്‍ വാദിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.