ദേശീയ പാര്‍ട്ടിയാകാന്‍ മദ്യവും കോഴിയും ജനങ്ങള്‍ക്ക് വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്

ഹൈദരാബാദ്. തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലെ ചുമട്ടു തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും നല്‍കിയത്. ഗസറയോട് അനുബന്ധിച്ചായിരുന്നു പരിപാടി. ടിആര്‍എസ് നേതാവായ രജനല ശ്രീഹരിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി കെസിആര്‍ ദേശീയപാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കണമെന്നും ശ്രീഹരി തൊഴിലാളികളോട് ആവശ്യപ്പെട്ടു. 200 കുപ്പി മദ്യവും 200 കോഴിയുമാണ് വിതരണം ചെയ്തത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, മറ്റ് മന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ സ്ഥാപിച്ചിരുന്നു. അതേസമയം കെസിആര്‍ പ്രധാനമന്ത്രിയാകുന്നതിനും കെടിആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകുവാനും പ്രത്യേക പൂജ നടത്തിയതായും ശ്രീഹരി പറയുന്നു.

ദസറ വേളയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച തെലങ്കാനയില്‍ ടിആര്‍എസ് ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുകയാണ്. ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്യുന്ന നടപടി ആ യോഗത്തില്‍ ഉണ്ടാകും.