ട്വന്റി ട്വന്റിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു- സാബു എം ജേക്കബ്

കൊച്ചി. എംഎല്‍എ പിവി ശ്രീനിജിന്റെ പരാതിയില്‍ തന്നെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ശ്രീനിജിന്റെ പരാതി ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ വേണ്ടിയെന്നും അദ്ദേഹം ആരോപിച്ചു.

ട്വന്റി 20യുടെ വികസനപ്രവര്‍ത്തനങ്ങള്‍ ശ്രീനിജന്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. എംഎല്‍എ ആണെന്ന് കരുതി വൃത്തികേടുകള്‍ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല അദ്ദേഹം പറഞ്ഞു. എംഎല്‍എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയില്‍ സാബു എം ജേക്കബിനെതിരെ പുത്തന്‍കുരിശ് പോലീസാണ് കേസെടുത്തത്.

തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക് ആണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അംഗങ്ങള്‍ ഇറങ്ങിപ്പോയതാണ് പരാതിയിലേക്ക് നയിച്ച സംഭവം.