ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; ഒരു ഷട്ടര്‍ 75 സെന്റിമീറ്ററും രണ്ടെണ്ണം 40 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്

തൊടുപുഴ. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടെ തുറന്നു. മൂന്ന് ഷട്ടറുകള്‍ വഴി 100 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഞായറാഴ്ച രാവിലെ ആദ്യത്തെ ഷട്ടര്‍ തുറന്നിരുന്നു. ഒരു ഷട്ടര്‍ 75 സെന്റിമീറ്ററും രണ്ടെണ്ണം 40 സെന്റിമീറ്ററുമാണ് തുറന്നിരിക്കുന്നത്.

രണ്ട് ഷട്ടര്‍കൂടെ തുറന്നതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് ആശങ്കവേണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ 2384.46 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

ഡാം തുറന്നെങ്കിലും ആര്‍ക്കും ആശങ്കവേണ്ടന്നും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റന്‍ വ്യക്തമാക്കി. ജനവാസ മേഖലയിലേക്ക് ജലം എത്തുകയില്ലെങ്കിലും അഞ്ച് വില്ലേജുകള്‍ക്കും ആറ് പഞ്ചായത്തുകള്‍ക്കും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 26 ക്യാമ്പുകളും തുറന്നിട്ടുണ്ട്.

ഡാം തുറക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഷട്ടര്‍ തുറന്ന് കഴിഞ്ഞ് ഒരുമണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് ജലം കവലങ്ങാട് എത്തും. 9 മണിക്കൂര്‍ കൊണ്ട് ആലുവയിലും 12 മണിക്കൂര്‍ കൊണ്ട് വരാപ്പുഴയിലും ജലം എത്തുമെന്നാണ് കണക്ക് കൂട്ടല്‍.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴ്ക്ക് കൂടുകയും മുല്ലപ്പെരിയാര്‍ ഡാം തുറന്നതുമാണ് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുവാന്‍ കാരണം.