കൊല്ലത്ത്‌ വനിത പോലീസിന്റെ നെഞ്ചത്ത് ചവിട്ടി

കൊല്ലത്ത്‌ കഞ്ചാവ് ലഹരിയിൽ വനിതാ പോലീസിനെ ഉൾപ്പെടെ നിരവധി പേരെ ആക്രമിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സൂരജ് (23), ശരത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. സി.ദേവരാജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് സർക്കാർ സ്‌കൂളിന് മുന്നിൽവെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറിൽ ഇടിച്ചു. ഇതോടെയാണ് ആക്രമണങ്ങൾക്ക് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും ചേർന്ന് മർദിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളെ ആക്രമിച്ചു. ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോകുന്ന വഴിക്ക് നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു.

പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയും ഇരുവരും ആക്രമണമഴിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പോലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5,000 രൂപയുടെ നാശനഷ്ടമുണ്ടായി. തലയ്‌ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പോലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി.