
കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പനിയുമായി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്താണ് പരിശോധിച്ചത്. ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്.
വായു വഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുകയാണ് ചെയ്യുക. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതയാണ് ഉള്ളത്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് വ്യാപന സാധ്യത ഉണ്ട്.
മാസ്ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കോവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരിക്കുകയാണ്.