തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂർ. തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊടുവളളി ഇല്ലിക്കുന്ന് സ്വദേശി ഖാലിദും(56), പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സെമീറുമാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖാലിദ്, സെമീർ, ഷാനിബ് എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.

ഇവരില്‍ ഖാലിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സെമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ചാണ് സംഘർഷമുണ്ടാവുന്നത്. തലശ്ശേരി എ സി പി സ്ഥലത്തെത്തി. കൊടുവള്ളി സ്വദേശികളായ ജാക്‌സണ്‍, പാറായി ബാബു എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ലഹരിവില്‍പന സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.