മുംബൈ/ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിറകെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി വിവരം അറിയിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും പറഞ്ഞായിരുന്നു താക്കറെ രാജി വിവരം പങ്കുവെച്ചത്..
സര്‍ക്കാര്‍ പിന്തുടര്‍ന്ന് ശിവജിയുടെ നയമായിരുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ല. ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത് സഹിക്കാനാവില്ല. ചെയ്തതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയായിരുന്നു. യഥാര്‍ഥ ശിവസൈനികര്‍ എനിക്കൊപ്പമുണ്ട്. പദവി ഒഴിയുന്നതില്‍ ദുഃഖമില്ല. അധികാരത്തില്‍ വന്ന ശേഷം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഒഴിയുന്നത് – താക്കറെ പറഞ്ഞു.
എന്ത് പ്രശ്‌നമുണ്ടെങ്കിലും വിമതര്‍ക്ക് ചര്‍ച്ച നടത്താമായിരുന്ന് എന്നകാര്യം താക്കറെ വീണ്ടും ആവര്‍ത്തിച്ചു. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതോടെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതി ശിവസേന ക്കെതിരായ സുപ്രധാന വിധി പറഞ്ഞത്.
ശിവസേനയ്ക്കു വേണ്ടി അഭിഷേക് മനു സിങ്!വിയാണു കോടതിയില്‍ ഹാജരായത്. എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയി ലാണ്. കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ വിദേശത്താണ്. അര്‍ഹരായവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കാത്തത് ശരിയല്ലെന്നും സിങ്വി വാദിച്ചു.
എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കുമ്പോൾ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് അഭിഷേക് മനു സിങ്‌വി കോടതിയിൽ ചോദിച്ചു. സൂപ്പർസോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവർണർ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്നായിരുന്നു ഇക്കാര്യത്തിൽ കോടതി ചോദ്യം. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‍വി മറുപടി നൽകിയിരുന്നു.
അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് എന്താണ് അധികാരം എന്ന വിമതർ ഉന്നയിച്ച ചോദ്യം പരിശോധിച്ചു വരികയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഗവർണർക്ക് കത്ത് നൽകിയതോടെ അവർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോൾ തന്നെ അവർ പുറത്താക്കപ്പെട്ടെന്നും സിങ്‌വി പറഞ്ഞു. ഗവർണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവർണർ കേൾക്കേണ്ടത് എന്നും സിങ്‍വി പറഞ്ഞു.
വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്‌വി കോടതിയിൽ വാദിച്ചപ്പോൾ യഥാർഥ ശിവസേന തങ്ങളാണെന്ന് വിമത എംഎൽഎമാർ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. 39 എംഎൽഎമാർ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎൽഎമാർക്കാണെന്നും വിമതരുടെ അഭിഭാഷകൻ കോടതിയിൽ പറയുകയുണ്ടായി. തുടർന്നാണ് കോടതിയുടെ ഉത്തരവ് വിമതർക്ക് അനുകൂലമായി ഉണ്ടായത്.