കൗമാരകാലത്ത് എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം, ഊർമ്മിള ഉണ്ണി

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊർമ്മിള ഉണ്ണി. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സർഗം എന്ന ഹരിഹരൻ ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല.. കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള കാഴ്‌ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തികൊണ്ടുതന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു.. . സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട കുറിപ്പിങ്ങനെ

നാദ വിനോദങ്ങൾ!കൗമാരകാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നിലനിൽക്കും .ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും .എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം! മദനോത്സവം’ ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട് .അന്ന് ശ്രീദേവി യും ,കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാമാസികകളിൽ കണ്ടിരുന്നു.ചിലങ്ക ” എന്നൊരു സിനിമ തെലുങ്കിൽ റിലീസായി .ഉടനെ അത് മലയാളത്തിൽ ഡബ് ചെയ്തു വന്നു .എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായിക ക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന് .ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം’ .നാദ വിനോദങ്ങൾ …. എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എൻ്റെ ഭാവം .പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കൺപീലി ഒട്ടിച്ച് കണ്ണെഴുതുക ,കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികളിലായി ശ്രദ്ധ .

കൗമാരം തീർന്നതോടെ എൻ്റെ ഭ്രമങ്ങളും തീർന്നു .ഞാനും സിനിമയിൽ എത്തി. 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത് .അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു.ഏതാ ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി .വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ … അല്ലാതെ വേദിയിലെക്കല്ല .അവിടെ എത്തിയപ്പോഴാണറിഞ്ഞത് .അന്നത്തെ മുഖ്യാതിഥി കമലാഹസനാണ് .!!ഈശ്വരാ ,അടുത്തു കണ്ടാൽ ഒരു സെൽഫി ‘ എടുക്കായിരുന്നു …. സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു … ജനം ആർത്തു കയ്യടിക്കുന്നുണ്ട് .

എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എൻ്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു .ഹൃദയത്തിൻ്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു .മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജുവരാന്തകളെ കുറിച്ചോർത്തു .ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമലാ ഹസനോടൊപ്പം “നാദ വിനോദങ്ങൾ’ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ ………….
ഇതിനോടകം ജയപ്രദ രാജ്യസഭാംഗ ത്വം നേടിയിരുന്നു .ഹിന്ദിയിലും ,തെലുങ്കിലും നൂറുകണക്കിനു സിനിമകളിൽ നായികയായി.മലയാളത്തിൽ ‘പ്രണയം’ എന്ന സിനിമയും .സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും ,കമലും ഒക്കെ ജോലി ചെയ്യുന്നത് .പക്ഷെ ഞാൻ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല

വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോൾ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയിൽ ഞാൻ നഷ്ടപ്പെട്ടിരുന്നു .കണ്ടുമതിവരാത്ത ഒരു സിനിമയിലെ എൻ്റെ കഥാപാത്രത്തിനു വേണ്ടി പുനർജനിക്കാൻ കാത്തിരിക്കയാണു ഞാൻ .ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിൻ്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാൻ പടികളിറങ്ങുകയായിരുന്നു .