ഓണത്തിന് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍,നിരക്ക് കുറയും: വി.മുരളീധരന്‍

വരുന്ന ഓണക്കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉറപ്പു നല്‍കി വിദേശകാര്യ സഹമമന്ത്രി വി. മുരളീധരന്‍. കൊച്ചിയില്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ പത്താമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവകാലത്ത് വിമാന യാത്രാനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നു യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദേശവും നല്‍കി’- വി.മുരളീധരന്‍ വ്യക്തമാക്കി.
ഓണം പോലുള്ള ഉത്സവസമയങ്ങളില്‍ വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കുന്നത് തടയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരുമായി വിമാന യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു

പ്രവാസികള്‍ക്കായുളള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി മാറിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ചില കാരണങ്ങള്‍ കൊണ്ട് ചില പ്രവാസി തടവുകാര്‍ ഈ സൗകര്യം വേണ്ടെന്ന് വയ്ക്കുന്നുണ്ട്. റിക്രൂട്ടിങ്ങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയിലാണ് എമിഗ്രേഷന്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കുന്നു. വിവരാവകാശ നിയമത്തില്‍ ഒരു തരത്തിലുളള വെളളം ചേര്‍ക്കലിനും സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.