വാക്‌സിന്‍ വിതരണത്തിലെ പാളിച്ച കേരളത്തിന് അപമാനകരമെന്നു വി.മുരളീധരന്‍

തിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുമുണ്ടായ തിക്കും തിരക്കും കേരളത്തിന് അപമാനകരമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്ഥാന സർക്കാരിന് വാക്സീൻ വിതരണകേന്ദ്രങ്ങൾ മനുഷ്യരുടെ ജീവന് ഭീഷണിയാവുന്നത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകളോളം ക്യൂവിൽ നിന്ന രോഗികൾ വെള്ളത്തിനായി കേഴുകയും പ്രായമായ സ്ത്രീകളടക്കം കുഴഞ്ഞു വീഴുകയും ചെയ്യുമ്പോൾ ലോകത്ത് ഒന്നാം നമ്പർ ആരോഗ്യവകുപ്പെന്ന് അവകാശപ്പെടുന്നവർ എവിടെപ്പോയെന്ന് മന്ത്രി ചോദിച്ചു.

സാമൂഹ്യ അകലമോ മറ്റ് കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ നടത്തുന്ന മെഗാവാക്സിനേഷൻ ക്യാംപുകൾ ആരുടെ ബുദ്ധിയിലുദിച്ച ആശയമാണെന്നറിയില്ല. പരമ്പരാഗതമായി പിഎച്ച്സികൾ പോലെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുള്ള കേരളത്തിൽ പ്രതിരോധകുത്തിവയ്പ്പ് വിതരണത്തിന് ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുമാത്രമാണ്. കഴിഞ്ഞയാഴ്ചയും വാക്സിൻ വിതരണകേന്ദ്രങ്ങളിലെ തിക്കും തിരക്കും മാധ്യമങ്ങളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിച്ചെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് ചെറുവിരലനക്കിയില്ലെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി.

വാക്സീൻ വിതരണത്തിന് പ്രായോഗിക മാർഗം കണ്ടെത്താൻ കഴിയാത്തവരാണ് കേന്ദ്രസർക്കാരിനെ വിമർശിക്കാൻ മുന്നിട്ടിറങ്ങുന്നത് എന്നത് പരിഹാസ്യമാണ്. രണ്ടാം ഡോസ് വാക്സിൻ ലഭിക്കാൻ മാർഗമെന്തെന്നറിയാതെ കുഴങ്ങുകയാണ് പലരും. കോവിൻ വെബ്സൈറ്റിലെ തകരാറും പരിഹരിക്കാനുള്ള ശ്രമമില്ല. കേന്ദ്രം തന്ന സൗജന്യ വാക്സീൻ കൃത്യമായി ജനങ്ങളിൽ എത്തിച്ചിട്ടുപോരേ വരാനിരിക്കുന്ന കാര്യത്തിൽ കുറ്റപ്പെടുത്തലിനിറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.