രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീട് തകരും ;ചെങ്ങന്നൂരിലെ വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പ്രദേശവാസികള്‍ ആക്രമിച്ചു

ചെങ്ങന്നൂരില്‍ എരമില്ലകര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്യാനെത്തിയ സൈന്യത്തെയും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെയും പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീട് തകരുമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നു വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു. കൂടാതെ രക്ഷാപ്രവര്‍ത്തിനെത്തിയ സൈനികര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ഇന്ന് വൈകിട്ട് 6.30നാണു 13 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തു തിരുവനന്തപുരത്തെത്തിച്ചതു. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ നാളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും.