മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ-വി.ഡി. സതീശൻ

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച്‌ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

‘കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്, വി.ഡി.സതീശന്‍ ആരോപിച്ചു.

കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകള്‍ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണസംഘം. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച്‌ മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.