കച്ചവടമല്ല കല്യാണം; സ്തീധന വിപത്തിനെതിരെ പ്രതിപക്ഷത്തിന്റെ ക്യാംപയിന്‍ ‘മകള്‍ക്കൊപ്പം’

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാംപയിന്‍ സംഘടിപ്പിച്ച് പ്രതിപക്ഷം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കച്ചവടമല്ല കല്യാണം എന്ന ടാഗ് ലൈനോടെയാണ് ‘മകള്‍ക്കൊപ്പം’ എന്ന ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീ ദുര്‍ബലയല്ല, ആത്മഹത്യയല്ല, പോരാട്ടമാണ് പ്രതിവിധി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കുവെച്ച പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.

വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവര്‍ക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികള്‍ ഒറ്റക്ക് നേരിടാന്‍ കഴിയാത്തത് കൊണ്ടും. അവര്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകള്‍ക്കൊപ്പം എന്ന ഈ ക്യാമ്പെയിന്‍ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷിക്കുന്നുവെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവര്‍ക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികള്‍ ഒറ്റക്ക് നേരിടാന്‍ കഴിയാത്തത് കൊണ്ടും.

അവര്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകള്‍ക്കൊപ്പം എന്ന ഈ ക്യാമ്പെയിന്‍ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ.