കൊവിഡ്; 20-30നുമിടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം തുടരുകയാണെങ്കിലും ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 20-30നുമിടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുതലെന്ന് മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ല. നിലവില്‍ ഇത് മൂന്ന് ശതമാനമായി തുടരുകയാണ്. ഐസിയു ബെഡുകളില്‍ കൊവിഡും നോണ്‍ കൊവിഡും കൂടി 42.7ശതമാനമാണ്. 57 ശതമാനത്തോളം ഐസിയു ഒഴിവുണ്ട്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. ഓക്‌സിജന്‍ കിടക്കകളുടെ കാര്യത്തിലും ഉപയോഗം കുറവുണ്ട്. 15, 16, 17 വയസുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ 68% വിതരണം ചെയ്തു. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ സെക്ഷനുകള്‍ നടത്താന്‍ കാമ്പെയിന്‍ ആലോചിക്കുന്നുണ്ട്.

18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 84% പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു. എടുക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ വിലയിരുത്തി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഇവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയും യോഗം നടക്കുന്നുണ്ട്.