ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തി ; തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍

യു.എ.ഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. നിലവില്‍ അജ്മാന്‍ ജയിലില്‍ കഴിയുന്ന തുഷാറിന് വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

10 വര്‍ഷം മുന്‍പ് നല്‍കിയ 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് കഴിഞ്ഞ ദിവസം അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്. അതേസമയം പത്തുവര്‍ഷം മുമ്പ്‌ നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്‍റെ വാദം. ഇത് നിലനില്‍ക്കാന്‍ സാധ്യത കുറവാണ്.
പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന

തുഷാര്‍വെള്ളാപള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച്‌ തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച്‌ നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.