വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം, ഡോക്ടറേറ്റെടുത്തത് യുജിസിയുടെ അംഗീകാരമില്ലാത്ത കടലാസ് സര്‍വകലാശാലയില്‍ നിന്ന്

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു റിപ്പോർട്ട്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. ഇയാള്‍ക്ക് പിഎച്ച്ഡി ബിരുദം നല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി കടലാസ് സര്‍വ്വകലാശാലയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറയുന്നത്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു.

അതേസമയം വിജയ് പി നായരെ കരിമഷി പ്രയോഗം നടത്തിയ അതേ ദിവസം തന്നെ ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുന്‍സൂര്‍ റോഡിലെ രുചി ദ പ്രിന്‍സ് ഹോട്ടലില്‍ നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പണം വാങ്ങി ഹോണററി ഡോക്ടറേറ്റ് വിതരണം ചെയ്യുകയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഹരിഹര എംഎല്‍എ രാമപ്പയായിരുന്നു ചടങ്ങില്‍ മുഖ്യാദ്ധ്യക്ഷന്‍. രാമപ്പയ്ക്കും ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനിരിക്കുകയായിരുന്നു.