യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ്ബാബുവിന് മുൻകൂർ ജാമ്യം

കൊച്ചി/ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം.‌ രാവിലെ 9 മുതൽ ആറുവരെ അന്വേഷണ സംഘത്തിന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാം.

അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നു പോലീസിനോടും ഇരക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമർശവും നടത്തരു തിന്നു വിജയ് ബാബുവിനും പോലീസ് നിർദേശം നൽകി. കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിൽ പറഞ്ഞത്. ഉഭയസമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ബ്ലാക് മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.

എന്നാൽ വിജയ് ബാബുവിൽ നിന്നും കടുത്ത പീഡനം നേരിടേണ്ടി വന്നെന്നായിരുന്നു നടിയുടെ വാദം. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാഹർജി കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുക്കുന്നത്.

ഏപ്രിൽ 22ന് ആണ് നടി പൊലീസിൽ പരാതി നൽകുന്നത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും നടൻ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. തുടർന്ന് ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തുക യായിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു എഫ് ബി ലൈവിൽ ആരോപിച്ചിരുന്നത്.

ഗോവ വഴി വിജയ് ബാബു തുടർന്ന് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോ‍ർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് നീക്കം തുടങ്ങിയതോടെ ദുബായിയിൽ നിന്ന് തിരിച്ചെത്തുന്നത്.